നമ്മുടെ ‘കലക്ടര്‍ ബ്രോ’യാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഐഎഎസുകാരില്‍ ഒന്നാമന്‍;കണ്ണൂര്‍ കലക്ടറും മുന്നില്‍

ന്യുഡല്‍ഹി: ഇന്ത്യയിലെ മികച്ച കലക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ ആദ്യം പറയുന്നത് അത് നമ്മുടെ കലക്ടര്‍ ബ്രോ തന്നെ,അല്ലാതാര് എന്നാകും.മലയാളികളുടെ ആ ഉത്തരം ശരി തന്നെയെന്നാണ് ഇന്ത്യയിലെ മികച്ച കലക്ടര്‍മാരുടെ പട്ടിക തയ്യാറാക്കിയ ‘ദി ബെറ്റര്‍ ഇന്ത്യ’ എന്ന സ്വതന്ത്ര വെബ്സൈറ്റും പറയുന്നത്.

രാജ്യത്തെ ടോപ്10 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് എന്‍.നായരാണ് ഒന്നാമത്. കോഴിക്കോട് കലക്ടര്‍ ആയിരിക്കേ സ്വീകരിച്ച ജനകീയ പദ്ധതികളും പൊതുജനങ്ങളുമായുള്ള ബന്ധവുമാണ് പ്രശാന്തിന് കലക്എടര്‍ ബ്രോ എന്ന പേര് നേടിക്കൊടുത്തത്. കലക്ടര്‍ ആയിരിക്കേ പൂര്‍ത്തിയാക്കി പദ്ധതികളാണ് പ്രശാന്തിനെ ഒന്നാമതെത്തിച്ചത്.പ്രശാന്ത് നടപ്പാക്കിയ കംപാഷനേറ്റ് കോഴിക്കോട്, ഓപറേഷന്‍ സുലൈമാനി, തേരേ മേരേ ബീച്ച് മേം, യോ അപ്പൂപ്പാ തുടങ്ങിയ പദ്ധതികളെ കുറിച്ച് കുറിപ്പില്‍ പരാമര്‍ശവുമുണ്ട്.

കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ചു മാസം കൊണ്ട് കണ്ണൂരിനെ പ്ലാസ്റ്റിക് ഫ്രീ ജില്ലയായി പ്രഖ്യാപിക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചതാണ് മീര്‍ മുഹമ്മദിനെ തുണച്ചത്. ഹാന്‍ഡ്ലൂം ഉത്പന്നങ്ങള്‍ക്ക് പ്രചാരണം നല്‍കിയതും കൈത്തറിക്ക് ഉണര്‍വേകിയതും മീറിന്റെ ഉത്സാഹത്തിലായിരുന്നു.

പുതിയ ആശയങ്ങളുമായി ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുകയാണെന്ന് ബെറ്റര്‍ ഇന്ത്യ പറയുന്നു.

ഒഡീഷയിലെ ന്യുവാപഡ ജില്ലാ കലക്ടര്‍ പോമോ ടുഡു, രാജസ്ഥാനിലെ സുരേന്ദ്ര സിംഗ് സോളങ്കി, മധ്യപ്രദേശില്‍ നിന്നുള്ള പരികപന്‍ഡ്ല നരഹരി, തെലങ്കാനയില്‍ നിന്നുള്ള ഭാരതി ഹൊള്ളിക്കേരി, ആന്ധ്രാപ്രദേശില്‍ നിന്നുള്ള പി.എസ് പ്രദ്യുംനാ, ഛത്തീസ്ഗഡില്‍ നിന്നുള്ള സൗരഭ് കുമാര്‍, തെലങ്കാനയില്‍ നിന്നുള്ള റൊണാള്‍ഡ് റോസ്, തമിഴ്നാട് സര്‍വീസിലുള്ള രോഹിണി ആര്‍ . ഭജിബാക്ക്രെ എന്നിവരും പട്ടികയിലുണ്ട്.