പെന്‍ഷന്‍ വിതരണത്തിനു തുക കണ്ടെത്താന്‍ കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വച്ചു

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി രണ്ട് ഡിപ്പോകള്‍ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ പണയം വച്ച് വായ്പയെടുത്തത്. വായ്പയായി ലഭിച്ച 50 കോടി രൂപകൊണ്ട് ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തു. ഇനി നാലുമാസത്തെ പെന്‍ഷന്‍ കൂടി വിതരണം ചെയ്യാനുണ്ട്.

വ്യാഴാഴ്ചയാണ് കൊല്ലം സഹകരണ ബാങ്കില്‍നിന്നുള്ള വായ്പ ലഭിച്ചത്. 12 ശതമാനമാണ് പലിശ. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുത്തതെന്നും പെന്‍ഷന്‍ പൂര്‍ണമായി കൊടുക്കാനുള്ളതുകൊണ്ടാണ് വായ്പ എടുത്തതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുവകകളും പണയം വച്ചാണ് കെഎസ്.ആര്‍.ടി.സി. ശമ്പളത്തിനും പെന്‍ഷനും പണം കണ്ടെത്തുന്നത്. ഇതുവരെ 1,300 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയായി എടുത്തിട്ടുള്ളത്. സഞ്ചിത നഷ്ടം 8,031 കോടി. വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായി.