പി സി ജോര്‍ജ്ജിനെ കടന്നാക്രമിച്ച്‌ കേരളാ കോണ്ഗ്രസ് ; പി.സിയുടെ ചിത്രത്തില്‍ ഗോമൂത്രാഭിഷേകം നടത്തി

കോട്ടയം: പി.സി ജോര്‍ജ് എംഎല്‍എയുടെ ചിത്രത്തില്‍ ഗോമൂത്രാഭിഷേകം നടത്തി കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് യുവജന വിഭാഗമാണ് പി.സി ജോര്‍ജിന്‍റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച് ഗോമൂത്രാഭിഷേകം നടത്തിയത്. കേരളകോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ 15000 പേരിലധികം പങ്കെടുത്താല്‍ ‘പട്ടിയ്ക്ക് നല്‍കുന്ന ചോറ്’ താന്‍ തിന്നുമെന്ന പി.സി ജോര്‍ജിന്‍റെ വെല്ലുവിളി ഏറ്റുപിടിച്ചാണ് പ്രതിഷേധങ്ങള്‍ അത്രയും അരങ്ങേറുന്നത്.

പി.സിക്കു മറുപടി നല്‍കാന്‍ തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കികൊണ്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരാണ് ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ ജനപക്ഷം പ്രവര്‍ത്തകര്‍ ഇതിന് മറുപടിയായി പ്രതിഷേധം സംഘടിപ്പിച്ചു. കെ.എം മാണിയുള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളെ നായ്ക്കളോട് ഉപമിച്ചുകൊണ്ടായിരുന്നു ഇവരുടെ പരിപാടി. നഗരത്തില്‍ ജനപക്ഷം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് കേരളകോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്‍റെ ജനല്‍ച്ചില്ലുകളും ഫ്ളക്‌സ് ബോര്‍ഡുകളും തകത്തു. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് പിടികൂടിയിരിക്കുന്നത് ജനപക്ഷം പ്രവര്‍ത്തകരെയാണെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് വൈകുന്നേരം പി.സി ജോര്‍ജിന് നേരെ പ്രതീകാത്മകമായി ഗോമൂത്രാഭിഷേകവുമായി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ വന്നത്. കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ പി.സി ജോര്‍ജിന്‍റെ വാടക ഗുണ്ടകളാണെന്നാരോപിച്ചായിരുന്നു സമരം. യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരുനക്കരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവര്‍ പങ്കെടുത്തു.