സുനാമിയുടെ ഭീകര ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്

സുനാമിത്തിരമാലകളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്. തലേദിവസത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ആലസ്യത്തില്‍ നിന്നും ലോകം ഉണര്‍ന്നത് അതുവരെ ആര്‍ക്കും പരിചിതമല്ലാത്ത ഒരു ദുരന്തങ്ങളിലെയ്ക്കായിരുന്നു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പം. ലോകത്തില്‍ അതുവരെ ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പമായിരുന്നു അത്. റിക് ടര്‍ സ്‌കെയിലില്‍ 8.3 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് കടലിന്റെ അടിത്തട്ടിലുണ്ടായ പ്രകമ്പനം കൂറ്റന്‍തിരമാലകളായി ലോകത്ത് പലയിടങ്ങളിലും കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. കടല്‍ കരയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി എത്തിചേര്‍ന്നവര്‍ എല്ലാം തന്നെ നിമിഷനേരം കൊണ്ട് മരണത്തിന്റെ കയങ്ങളിലേക്ക് വലിച്ചെടുക്കപ്പെട്ടു.

കണ്ണില്‍ കണ്ടത് എല്ലാം തന്നിലേയ്ക്ക് എടുത്ത് കടല്‍ കരയിലേയ്ക്ക് ഇരച്ചുകയറി. കരയെ നക്കിത്തുടച്ച് തിരകള്‍ കടലിലേക്ക് മടങ്ങിയപ്പോള്‍ ലോകം നടുങ്ങി. എന്താണ് സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ അറിയാതെ ലോകം തന്നെ നടുങ്ങിയ നിമിഷം. 30 മീറ്റര്‍ വരെ ഉയരത്തിലാണ് തിരകള്‍ വീശിയടിച്ചത്. തമിഴ്‌നാട്ടിലും ഇന്ത്യന്‍ തീരങ്ങളില്‍ കേരളത്തിലും ആന്‍ഡമാനിലുമായി നിരവധി പേര്‍ നിന്നനില്‍പ്പില്‍ ഭൂമുഖത്ത് നിന്ന തുടച്ചുനീക്കപ്പെട്ടു. 2004 ലില്‍ ലോകമെമ്പാടുമായി രണ്ടര ലക്ഷം പേരുടെ ജീവനെടുത്ത ആ രാക്ഷസത്തിരമാലകളുടെ സംഹാരതാണ്ഡവത്തിന് 13 വയസ്സാകുമ്പോള്‍ ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരെ നഷ്ട്ടപ്പെട്ട വേദനയിലാണ് കേരളത്തിലെ തീര ദേശങ്ങള്‍.