ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട് .7340 കോടി രൂപയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട് . പുനരധിവാസ പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിന് പിന്നാലെയാണ് വിദഗ്ധസംഘം എത്തുന്നത് .

ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത് . മൂന്ന് സംഘങ്ങളായി രിരിഞ്ഞ് തിരുവനന്തപുരം കൊല്ലം, ആലപ്പുഴ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഓഖി ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും . ഈ ജില്ലകളിലെ കലക്ടര്‍മര്‍ സംഘത്തിനൊപ്പം ഉണ്ടാകും .

കേരളത്തിലെത്തുന്ന സംഘം മുഖ്യമന്ത്രിയുമായും റവന്യു മന്ത്രി അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും. നാശ നഷ്ടം സംഭവിച്ച വീടുകള്‍ , റോഡുകള്‍ , ബോട്ടുകല്‍ തുടങ്ങി എല്ലാം സംഘം നേരില്‍ കണ്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും . ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര സഹായം.