ഇപ്പോള്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യ എന്ന് പാക്കിസ്ഥാന്‍ ; ഇന്ത്യന്‍ പട്ടാളം കാരണം 56 ഗ്രാമീണർക്ക് ജീവൻ നഷ്ടമായി എന്ന് ആരോപണം

ജമ്മു കശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യ ആണെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. ഇപ്പോള്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് പാകിസ്ഥാനല്ല, ഇന്ത്യയാണെന്നു പാക് സൈന്യം ആരോപിക്കുന്നു. ഇന്ത്യയുടെ വിവിധ ആക്രമണങ്ങളിലായി 56 ഗ്രാമീണർക്ക് ജീവൻ നഷ്ടമായി. ഇന്ത്യ പറയുന്നതുപോലെ പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല. അതേസമയം ഇന്ത്യ പലതവണ നിയന്തണരേഖ ലംഘിച്ചതായും പാക് ആര്‍മി ആരോപിച്ചു. ഇന്ത്യ ആക്രമണം തുടര്‍ന്നാല്‍ നോക്കയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പാക് ആര്‍മി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലെ രജൗരി മേഖലയിലടക്കം വന്‍ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. നിയന്ത്രണരേഖ കടന്ന് പാക് സേന നടത്തിയ ആക്രമത്തില്‍ ഒരു മേജറടക്കം നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായ ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് നടത്തിയ ആക്രമത്തില്‍ പാക് പോസ്റ്റുകള്‍ തകര്‍ക്കുകയും മൂന്ന് സൈനികരെ വധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് പാകിസ്ഥാന്‍ വൈരുദ്ധ്യ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.