ഗോവന്‍ റിസോര്‍ട്ടില്‍ സൈക്കിള്‍ സവാരി നടത്തിയും ഇഷ്ട ഭക്ഷണമായ മസാലദോശ കഴിച്ചും സോണിയാ ഗാന്ധി

ന്യൂഡല്‍ഹി:സജീവരാഷ്ട്രീയത്തില്‍ നിന്നും വിവരമിക്കല്‍ നടത്തിയ സോണിയ ഗാന്ധി ഇപ്പോള്‍ സൈക്കിള്‍ ചവിട്ടി നടക്കുകയാണെന്ന് പറഞ്ഞാല്‍ അതൊരു തമാശയായിട്ടേ തോന്നു.എന്നാല്‍ സംഗതി സത്യമാണ്. ദക്ഷിണ ഗോവയിലെ കടലോര റിസോര്‍ട്ടിനു സമീപമുള്ള നടപ്പാതയിലൂടെ സൈക്കിളില്‍ നീങ്ങുന്ന ആളെ കണ്ടവര്‍ക്ക് ആ മുഖം വളരെ പരിചിതമായി തോന്നി.അത് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയാണതെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും നിമിഷങ്ങള്‍ വേണ്ടിവന്നു.

അതെ, പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,തിരക്കിട്ട ചുമതലകളില്‍ വ്യാപൃതനായിരിക്കുമ്പോള്‍ സോണിയ ഗാന്ധി തിരക്കേറിയ ഔദ്യോഗിക ജീവിതത്തില്‍നിന്ന് പിന്‍വാങ്ങി ഗോവയില്‍ ഒഴിവുദിനങ്ങള്‍ ആസ്വദിക്കുകയാണ്. ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ ചൊവ്വാഴ്ചയാണ് സോണിയാ ഗാന്ധി എത്തിയത്. ഇനി ജനുവരി ആദ്യ ആഴ്ചവരെ അവര്‍ ഗോവയിലുണ്ടാകും.

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ള സോണിയാ ഗാന്ധി, ആ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കകയാണ് ഗോവയില്‍. പുലര്‍ച്ചകളില്‍ ചെറിയ സൈക്കള്‍ സവാരി നടത്തും. ഇടയ്ക്ക് റിസോര്‍ട്ടിലെ മറ്റ് അതിഥികള്‍ സോണിയയോടൊപ്പം സെല്‍ഫിയെടുക്കാനെത്തുന്നു.എല്ലാവരോടും ഒരുപോലെ സൗഹൃദം പങ്കിട്ട് സോണിയ ജനങ്ങളുമായുള്ള ബന്ധം പുതുക്കുന്നു. ഇഷ്ട ഭക്ഷണമായ മസാല്‍ ദോശ കിട്ടുന്നതുവരെ സോണിയ ക്ഷമയോടെ കാത്തിരിക്കും.

അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാനെത്തിയത്. വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചുമാണ് സോണിയ സമയം ചിലവഴിക്കുന്നതെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. ഇതോടെ സോണിയ വിശ്രമ ജീവിതത്തിലേയ്ക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.