സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര്: ഗണേശ് കുമാര്‍ നടത്തിയ ഗൂഢാലോചനയെന്നു സരിതയുടെ മുന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

കൊട്ടാരക്കര:സോളാര്‍ കേസില്‍,സരിത എസ്.നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരുള്‍പ്പടെയുള്ള യു.ഡി.എഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തതു കെ.ബി.ഗണേശ്കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരമെന്നു സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വ്യക്തമാക്കിയത്.

മൊഴിയില്‍നിന്ന്: 2015 മേയ് 13നു കൊട്ടാരക്കരയിലാണ് ഗൂഢാലോചന നടന്നത്. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണ്. സോളര്‍ കമ്മിഷനില്‍ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ താന്‍ കൈപ്പറ്റുമ്പോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടു കത്ത് ശരണ്യ മനോജിനെ ഏല്‍പ്പിച്ചു. ഗണേശിന്റെ നിര്‍ദേശപ്രകാരം മനോജും പ്രദീപ്കുമാറും ചേര്‍ന്നു കത്തിന്റെ കരടുരൂപം തയാറാക്കി സരിതയെ ഏല്‍പ്പിച്ചു. സരിത അന്നേദിവസം തന്നെ നാലു പേജുകള്‍ കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു.

ഗണേശിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതാണു പ്രകോപനം. സരിതയുടെ കത്തിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണു ഫെനിയുടെ മൊഴി. കേസ് ജനുവരി 19നു വീണ്ടും പരിഗണിക്കും.

‘ചെന്നിത്തലയെയും കുടുക്കാന്‍ ശ്രമിച്ചു’

ഉമ്മന്‍ചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കേസില്‍ ഉള്‍പ്പെടുത്താന്‍ സരിത എസ്.നായരും ഗണേശ്കുമാറും ശ്രമിച്ചെന്നു ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ ഈ നീക്കങ്ങള്‍ എതിര്‍ത്തതാണ് താനുമായുള്ള ബന്ധം വഷളാക്കിയതെന്നും സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി പറഞ്ഞു.

കമ്മിഷനു കൈമാറിയ കത്ത് താന്‍ കണ്ടിട്ടില്ലെന്ന സരിതയുടെ അവകാശവാദം തെറ്റാണ്. കോടതി നിര്‍ദേശപ്രകാരം പത്തനംതിട്ട ജയിലിലെത്തി കത്ത് കണ്ടിരുന്നു. കത്തിന്റെ പേരില്‍ സരിതയും കൂട്ടരും ആദ്യംമുതല്‍ വിലപേശല്‍ നടത്തുകയാണ്. ഏതായാലും നമ്മള്‍ മുങ്ങി; മറ്റുള്ളവരെയും മുക്കണമെന്നു കേരള കോണ്‍ഗ്രസ് (ബി) നേതാവ് തന്നോടു പറഞ്ഞതായും ഫെനി വെളിപ്പെടുത്തി.