മകന്‍ കാമുകിയുടെ കൂടെ ഒളിച്ചോടിയതിന് അമ്മയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍ പ്രദേശിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. പീഡനത്തിന് ഇരയായ സ്ത്രീയുടെ 26കാരനായ മകനും ഒരു യുവതിയുമാണ് ഒളിച്ചോടിയത്. മുസഫര്‍ നഗറിലാണ് യുവതിയുടെ വീട്. ഇരുവരും ഗാസിയാബാദില്‍ പഠിക്കുകയാണ്. ഗാസിയാബാദിലെ ഭോപുര സ്വദേശിയാണ് യുവാവ്. ഇരുവരും നവംബര്‍ 20നാണ് ഒളിച്ചോടിയത്. പ്രതികാരം ചെയ്യാനെത്തിയ യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ സഹോദരന്‍, മാതാവ്, പിതാവ്, അളിയന്‍ എന്നിവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഷാംലി ജില്ലയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇവരെ കെട്ടിയിട്ടു. തടങ്കലില്‍ പാര്‍പ്പിച്ച ബന്ധുക്കളുടെ മുന്നിലിട്ടാണ് 40 കാരിയായ മാതാവിനെ ബലാല്‍സംഗം ചെയ്തത്. പോലീസിന് സംഭവത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചു. ഈ വീട് പോലീസ് റെയ്ഡ് നടത്തുകയും എല്ലാവരെയും മോചിപ്പിക്കുകയുമായിരുന്നു.

ഡിസംബര്‍ 25ന് പോലീസ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് തടവില്‍നിന്ന് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, രണ്ട് സഹോദരന്‍മാര്‍, ഒരു സഹോദരപുത്രന്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.