കുറ്റിപ്പുറത്ത് കണ്ടെത്തിയത് സൈന്യം ഉപയോഗിക്കുന്ന ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍

കുറ്റിപ്പുറം : കുറ്റിപ്പുറത്തുനിന്ന് പോലീസ് കണ്ടെത്തിയത് ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍. പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വ്യാഴാഴ്ച രാത്രിയാണ് കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍നിന്നാണ് പോലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ച് ബോംബുകളാണ് പാലത്തിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടായിരുന്നത്. കുഴിബോംബുകളാണ് അവയെന്ന് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍തന്നെ വ്യക്തമായിരുന്നു. യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണ് കണ്ടെത്തിയത്.

ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബാണ് കണ്ടെത്തിയിട്ടുള്ളത്. പൊട്ടിയാല്‍ 50 മീറ്റര്‍ പരിധിക്കുള്ളിലുള്ളതെല്ലാം ചാമ്പലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വന്‍ ആയുധശേഖരം റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ദേശീയപാത 66 ലുള്ള കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചു.