കെഎസ്ആര്‍ടിസിയെ കൈയ്യൊഴിഞ്ഞിട്ടില്ല;സഹായം നല്‍കും, പക്ഷെ ബാധ്യത ഏല്‍ക്കാനാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സിയെ സഹായിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കമ്പനിയെ പുനരുദ്ധരിക്കാനുള്ള സ്ഥിതിയുണ്ടാക്കുമെന്നാണ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. കെ.എസ്.ആര്‍.ടി.സിയെ ഇനിയും സഹായിക്കാനാകില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ 660 കോടിനല്‍കിയിട്ടുണ്ട്. 70 കോടി രൂപ വ്യാഴാഴ്ച തന്നെ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ആയിരം കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഇത് സര്‍ക്കാര്‍ തന്നെ പണമായി നല്‍കും. 1500 കോടി രൂപയാണ് ധനസഹായമായി ഈ വര്‍ഷം നല്‍കിയിട്ടുള്ളത്.എന്നാല്‍ പെന്‍ഷന്‍ ശമ്പള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല.പെന്‍ഷന്‍ ബാധ്യത ഏറ്റെടുത്താലും ഈ പ്രശ്നം തീരില്ല.

പ്രശ്നം പരിഹരിക്കാനായി സമഗ്രമായ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട്.അടുത്ത വര്‍ഷം 1000 കോടിയുടെ അന്തരമുണ്ടാകും വരവും ചിലവും തമ്മില്‍. അതിനടുത്ത വര്‍ഷവും 1000 കോടി നല്‍കേണ്ടി വരും. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പ്രശ്നത്തിന് പരിഹരിക്കാന്‍ കഴിയും. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ അതിനുള്ളില്‍ ഫലപ്രാപ്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.