പതിനാലുകാരന്റെ ശരീരത്തില്‍നിന്നു കൊക്കപുഴുക്കള്‍ രണ്ടു വര്‍ഷം കൊണ്ട് കുടിച്ചത് 22 ലിറ്റര്‍ രക്തം

ഹൈദരാബാദിലെ ഹല്‍ദ്‌വാനിയിലുള്ള കുട്ടിക്കാണ് ചെറുകുടലിലെ കൊക്കപ്പുഴുക്കളുടെ സാന്നിധ്യം മൂലം രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ ശരീരത്തില്‍നിന്ന് 22 ലിറ്റോളം രക്തം നഷ്ടമായത്. കുട്ടി അനീമിയാ ബാധിതനാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അതിനാല്‍ അനീമിയക്കുള്ള ചികിത്സയായിരുന്നു ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും അസുഖത്തില്‍ കുറവ് കാണാത്തത് കൊണ്ട് ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്‌സൂള്‍ എന്‍ഡോസ്‌കോപ്പി പരിശോധനയ്ക്കിടെയാണ് കൊക്കപുഴുക്കള്‍ ആണ് കാരണം എന്ന് കണ്ടെത്തിയത്.

രക്തക്കുറവ് പരിഹരിക്കാന്‍ അമ്പത് യൂണിറ്റ് രക്തം ഇതിനോടകം കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നു. ചെറുകുടലിന്റെ ആദ്യഭാഗങ്ങളില്‍ വ്യത്യാസമൊന്നും കണ്ടെത്താനായില്ലെങ്കിലും രണ്ടാമത്തെ ഭാഗത്തായാണ് കൊക്കപ്പുഴുക്കളെ കണ്ടെത്താനായത്. സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിദഗ്ധ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്തിയതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.