ചികിത്സക്കിടെ ഗര്‍ഭിണി മരിച്ചു ; ആശുപത്രി അധികൃതര്‍ നല്‍കിയത് 18 ലക്ഷത്തിന്‍റെ ബില്ല്

ഫരീദാബാദ് : ചികിത്സക്കിടെ രോഗി മരിച്ചിട്ടും നല്‍കിയ ബില്ലില്‍ ഒരു ദയവും കാണിക്കാതെ ആശുപത്രി അധികൃതര്‍. ഹരിയാനയിലെ ഫരീദാബാദിലാണ് മരിച്ചാലും വെറുതെവിടാത്ത ആശുപത്രിയുടെ ചൂഷണം അരങ്ങേറിയത്.  ചികിത്സക്കിടെ മരിച്ച ഗര്‍ഭിണിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്ല്. പനിക്ക് ചികിത്സ തേടിയെത്തിയ യുവതിയെ മൂന്നാഴ്ച്ചയോളം ചികിത്സിച്ച ശേഷമായിരുന്നു ഇവര്‍ മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്താമെന്ന് കരുതിയെങ്കിലും അതും നടന്നില്ല. 22 ദിവസത്തെ ചികിത്സയ്ക്ക് ഇതോടെ 18 ലക്ഷം നല്‍കണമെന്നായി ആശുപത്രി. നേരത്തെ തന്നെ ചികിത്സയുടെ പേരില്‍ 12 ലക്ഷത്തിലധികം രൂപ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളില്‍ നിന്ന് ഈടാക്കായിരുന്നു.

ഇതിന് പുറമേയാണ് വെറെ ബില്ലു നല്‍കിയിരിക്കുന്നത്. അതുപോലെ യുവതിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ആശുപത്രിയുടെ വാദം. യുവതിയെ ഓപ്പറേഷന്‍ ചെയ്‌തെന്നും എന്നാലും രക്ഷിക്കാന്‍ സാധിച്ചില്ലെന്നും ഏഷ്യന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ രമേഷ് ചന്ദന പറഞ്ഞു. മുന്‍പ് ഇതേ ആശുപത്രിയില്‍ വച്ച് ഇരട്ട കുട്ടികളിലൊരാള്‍ മരിച്ചെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്ക് നല്‍കിയ സംഭവം വന്‍ വിവാദമായിരുന്നു. വിശദമായ പരിശോധനയില്‍ കുട്ടിക്ക് ജീവനുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏതാനും മാസത്തേക്ക് ഡല്‍ഹി സര്‍ക്കാര്‍ ഈ ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ആശുപത്രി അധികൃതരെ വെറുതെ വിടില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. യുവതി മരിച്ച സംഭവത്തിലും ആശുപത്രി വമ്പന്‍ തുക ഈടാക്കുന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.