ഹജ്ജ് സബ്സീഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി : ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഹജ്ജ് സബ്സിഡിയായി 700 കോടി രൂപ നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. നിര്‍ത്തലാക്കുന്ന പണം വകമാറ്റി ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കും. 700 കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്. പ്രീണനമില്ലാതെ ന്യൂനപക്ഷങ്ങളെ ശക്തിപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. സബ്സിഡി ഘട്ടം ഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് ഓടെ ഹജ്ജ് സബ്സിഡി നിർത്തണമെന്നും ആ തുക പാവപ്പെട്ട മുസ്‌ലിംകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നുമായിരുന്നു കോടതിയുടെ നിർദേശം.
അതേസമയം 1.70 ലക്ഷം തീര്‍ത്ഥാടകരെയാണ് പുതിയ തീരുമാനം ബാധിക്കുക. വിമാനയാത്രയ്ക്കും മറ്റുമുള്ള ചിലവുകള്‍ക്കാണ് പ്രധാനമായും സബ്‌സിഡി നല്‍കിവന്നിരുന്നത്. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടൽ കേന്ദ്രത്തിൽനിന്നുള്ള വിമാനക്കൂലിക്കാണ് സബ്സിഡി ലഭിക്കുന്നത്. കപ്പൽയാത്രയെക്കാൾ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സർക്കാർ സഹായം എന്ന നിലയിൽ 1974ൽ ഇന്ദിരാഗാന്ധിയാണ് സബ്സിഡിക്ക് തുടക്കമിട്ടത്. 2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വർഷം ഹജ്ജ് സബ്സിഡി 250 കോടിയായി കുറച്ചിരുന്നു. ഇക്കൊല്ലം കൊണ്ട് സബ്‌സിഡി അവസാനിപ്പിക്കുമെങ്കിലും ഇതിലൂടെ മിച്ചം പിടിക്കുന്ന പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുമെന്നാണ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കിയത്.