ബിജെപിയെ ‘ബീഫ് ജനതാ പാര്‍ട്ടി’യായി വിശേഷിപ്പിച്ച് കര്‍ണാടക കോണ്‍ഗ്രസിന്റെ രൂക്ഷ പരിഹാസം

ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികെ ബീഫ് വിഷയത്തെ പ്രധാന ആയുധമാക്കി കോണ്‍ഗ്രസ്സ്.ഈ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ ബീഫ് ജനത പാര്‍ട്ടിയായി വിശേഷിപ്പിച്ചിരിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസ്.ഈ പേരിലൊരു ഹാഷ് ടാഗ് തുടങ്ങി അതിലാണ് ട്വീറ്റുകള്‍.

‘പരീക്കര്‍ക്ക് അത് ഇറക്കുമതി ചെയ്യണം, യോഗിക്ക് അത് കയറ്റുമതി ചെയ്യണം, റിജിജുവിന് അത് കഴിക്കണം. സോമിന് അത് വില്‍ക്കണം. ബീഫിനേയും ബിസിനസ്സിനേയും കൂട്ടിക്കലര്‍ത്തരുത്. ബീഫും രാഷ് ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് ബിജെപിയുടെ കാപട്യമാണ് തെളിയിക്കുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ട്വീറ്റ് പറയുന്നു.കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫും പെറോട്ടയും കഴിക്കുന്ന ചിത്രവും കര്‍ണാടക കോണ്‍ഗ്രസ്സ് പരിഹാസത്തിനു വിധേയമാക്കിയിട്ടുണ്ട്.

ബിജെപി നേതാക്കളും മുഖ്യമന്ത്രിമാരുമായ മനോഹര്‍ പരീക്കര്‍, യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, സംഗീത് സോം എന്നിവരിലൂടെ ഓരോ സംസ്ഥാനത്തും ബീഫിന്റെ കാര്യത്തില്‍ ബിജെപി സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകളാണ് ട്വീറ്റിലൂടെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.