മുട്ടക്കോഴി പദ്ധതിക്കായി സര്‍ക്കാര്‍ വനിതകള്‍ക്ക് വിതരണം ചെയ്തത് പൂവന്‍ കോഴികളെ ; കാശ് കൊടുത്ത് വാങ്ങിയ കോഴികള്‍ മുട്ട ഇടുന്നതും കാത്തിരുന്ന സ്ത്രീകള്‍ ശശിയായി

വനിതകള്‍ക്ക് സ്വയം തൊഴിലിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ നിതാ ഘടകപദ്ധതിയിലൂടെ വിതരണം ചെയ്ത കോഴികളാണ് മാറിപ്പോയത്. മുട്ടക്കോഴിപദ്ധതിയുടെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വിതരണംചെയ്ത പിട കോഴികളിലാണ് പൂവന്‍ കോഴികള്‍ കയറികൂടിയത്. സബ്‌സിഡി നിരക്കില്‍ ഒരു വാര്‍ഡില്‍ 25 പേര്‍ക്കാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. 25 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 2500 രൂപ വിലവരും. ഇതില്‍ 1250 ഉപഭോക്താവും ബാക്കിത്തുക സബ്‌സിഡി ഇനത്തില്‍ പഞ്ചായത്തും നല്‍കും. പഞ്ചായത്തില്‍ ആകെ 400 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ കോഴികളെ വിതരണം ചെയ്തത്. കോഴികള്‍ രണ്ടു മാസത്തിനിടെ മുട്ടയിടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും കോഴികള്‍ മുട്ട ഇടുന്നില്ല എന്ന് മനസിലാക്കിയവര്‍ കോഴികളെ പരിശോധിച്ച സമയമാണ് കിട്ടിയത് പിടകള്‍ അല്ല എന്ന് മനസിലാകുന്നത്.

കോഴിമുട്ട വില്‍പ്പനയിലൂടെയുള്ള വരുമാനം മുന്നില്‍ക്കണ്ടാണ് മിക്കവരും കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയത്. അതുകൊണ്ട് കോഴിക്കൂടിനും തീറ്റയ്ക്കുമായി പലരും വലിയ വലിയ സംഖ്യ ചെലവഴിയ്ക്കുകയും ചെയ്തു. 25 കോഴികള്‍ക്ക് ദിവസവും തീറ്റ കൊടുക്കാന്‍ വലിയ സംഖ്യ ചെലവാകുന്നതല്ലാതെ മിക്കവര്‍ക്കും വരുമാനമൊന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം. അതുപോലെ ലഭിച്ച കോഴിക്കുഞ്ഞുങ്ങളില്‍ ചിലത് ചത്തുപോയതായും പരാതിയുണ്ട്. സാധാരണഗതിയില്‍ 25 മുട്ടക്കോഴി കുഞ്ഞുങ്ങളെ നല്‍കുമ്പോള്‍ 23 പിടക്കോഴികളെയും രണ്ട് പൂവന്‍കോഴികളെയുമാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പദ്ധതിക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ ശേഖരിച്ചത്.