13 കോടിയുടെ തട്ടിപ്പ് നടത്തി; കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പരാതിയുമായി ദുബായി കമ്പനി

തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കോടികളുടെ തട്ടിപ്പ് നടത്തി എന്ന പരാതിയുമായി ദുബായ് കമ്പനി രംഗത്ത്. ദുബായിലുള്ള കമ്പനിയുടെ പേരില്‍ കോടികള്‍ ലോണ്‍ എടുത്ത് മുങ്ങിയെന്നാണ് പരാതി. പരാതി കമ്പനി അധികൃതര്‍ സി.പി.എം പോളിറ്റ് ബ്യൂറോയ്ക്കു നല്‍കിയതായാണ് വിവരം.ഈ കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

അതേ സമയം ബിനോയി കോടിയേരിക്കെതിരെ ദുബായില്‍ നിയമ നടപടികള്‍ ആരംഭിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ഈ കേസില്‍ അടുത്ത മാസം വാദം ആരംഭിക്കാന്‍ ഇരിക്കെ, കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായും വിവരമുണ്ട്.

ദുബായിയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നും ബിനോയി ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7 കോടി രൂപയും ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്.

കാര്‍ വാങ്ങിയതിന്റെ പണം തിരിച്ചിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് അതിനു മുടക്കം വരുത്തി. പണം തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് പരാതി ലഭിച്ചതോടെ കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പണം നല്‍കാമെന്ന വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഇതേ തുടര്‍ന്ന് 2016 ജൂണ്‍ മാസത്തിന് മുമ്പ് കമ്പനിയുമായുള്ള ഇടപാട് അവസാനിപ്പിക്കുമെന്നും വായ്പയായി വാങ്ങിയ പണം മടക്കി നല്‍കുമെന്നും ബിനോയി ഉറപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചുകിട്ടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ പണം തട്ടി രാജ്യം വിട്ടതിന് നിയമനടപടിയുമായി ഇന്റര്‍പോളിനെ സമീപിക്കുമെന്ന് കമ്പനി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് മുന്നില്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.അതേസമയം പരാതി അതീവ ഗൗരവമുള്ളതാണെന്നും,ഇതേക്കുറിച്ച് സി.പി.എം ജനങ്ങളോട് പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.