റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ഇന്ത്യന്‍ യുവനിര;അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമിയില്‍

ക്വീന്‍സ്റ്റണ്‍:69-ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം.ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ ബംഗ്ലദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ യുവാനായിര സെമിയിലെത്തി.ശക്തമായ ബാറ്റിങ് നിര അപ്രതീക്ഷിതമായി തകര്‍ന്നപ്പോള്‍ ബോളിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ബദ്ധവൈരികളായ പാക്കിസ്ഥാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് പുറത്തായപ്പോള്‍, ബംഗ്ലദേശിന്റെ മറുപടി 42.1 ഓവറില്‍ 134 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചുറിയോടെ ബാറ്റിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും മിന്നും താരമായി മാറിയ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ (94 പന്തില്‍ 86) ബാറ്റിങ്ങിലും മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവര്‍ ബോളിങ്ങിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ടീമിന്റെ വിജയശില്‍പികളായി.

266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകാതെ പോയതോടെ തോല്‍വി വഴങ്ങുകയായിരുന്നു.75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ഓപ്പണര്‍ പിനാക് ഘോഷാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ആഫിഫ് ഹുസൈന്‍ (40 പന്തില്‍ 18), മുഹമ്മദ് നയീം (22 പന്തില്‍ 12), ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍ (23 പന്തില്‍ 12), മഹീദുല്‍ ആന്‍കോന്‍ (22 പന്തില്‍ 10) നയീം ഹസന്‍ (29 പന്തില്‍ 11), റോബിയുല്‍ ഹഖ് (ഒന്‍പത് പന്തില്‍ 14) എന്നിവരാണ് ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

കിരീടം ലക്ഷ്യമിട്ട് മികച്ച പ്രകടനം നടത്തി കുതിക്കുന്ന ഇന്ത്യ ബംഗ്ലദേശിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അപ്രതീക്ഷിതമായാണ് 265 റണ്‍സിന് പുറത്തായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഇന്നിങ്‌സ് അവസാനിക്കാന്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ (94 പന്തില്‍ 86), അഭിഷേക് ശര്‍മ (49 പന്തില്‍ 50) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ പൃഥ്വി ഷാ 54 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ബംഗ്ലദേശിനായി ഖാസി ഓനിക് മൂന്നു നയീം ഹസന്‍, സയ്ഫ് ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.