മൂന്ന് മാസത്തിനകം കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും എന്ന് തോമസ്‌ ഐസക്

 

തിരുവനന്തപുരം : നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മൂന്ന് മാസത്തിനകം പരിഹാരമെന്ന് ധനമന്ത്രി തോമസ് ഐസക്. സമഗ്ര പുനസംഘടനയ്ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ആറ് മാസത്തെ പെന്‍ഷന്‍ കുടിശിക അടക്കം സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ ഉറപ്പ്. നിലവില്‍ ആറ് മാസത്തെ പെന്‍ഷന്‍ കുടിശികയുണ്ട്. 3000 കോടി രൂപയുടെ ബാധ്യത ദീര്‍ഘകാല വായ്പമായി മാറ്റാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.

ബാങ്ക് കണ്‍സോഷ്യവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഒരുമാസത്തിനകം തന്നെ തുക ലഭ്യമാക്കും. 38000 പെന്‍ഷന്‍ കാരുടെ പ്രതിമാസ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതുവരെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൊടുത്തത് 700 കോടി രൂപയാണ്. പുനസംഘടന നടപ്പാക്കുമ്പോള്‍ വരുമാസവും ചെലവും തമ്മില്‍ വ്യത്യാസം 1000 കോടി രൂപ വരും. ഇത് സര്‍ക്കാര്‍ കൊടുക്കുമെന്നാണ് ബജറ്റിന് മുന്‍പ് ധനമന്ത്രിയുടെ വാക്ക്. കടക്കെണിയില്‍ ആണ്ടുമുങ്ങിക്കിടക്കുന്ന കെഎസ്ആടിസിക്ക് ജീവവായുവാണ് ധനമന്ത്രിയുടെ ഈ വാക്കുകള്‍.