64 കിലോ ഭാരം, 19 കോടി രൂപ വില;ഇതാണ് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം; ഷാര്‍ജയില്‍ ചെന്നാല്‍ നേരിട്ട് കാണാം

ദുബായ് :സ്വര്‍ണാഭരണ പ്രേമികള്‍ കണ്ടാല്‍ ഈ മോതിരം സ്വന്തമാക്കാന്‍ കൊതിക്കും എന്നത് സ്വാഭാവികം പക്ഷെ ഇതിന്റെ വില കേട്ടാല്‍ വാങ്ങണോ എന്ന് ഒന്നാലോചിക്കും.എന്താണ് ഈ മോതിരത്തിനുള്ള പ്രത്യേകതയെന്നല്ലേ.കേട്ടോളു ലോകത്തെ ഏറ്റവും വലിയ സ്വര്‍ണമോതിരമാണിത്.സംശയം വേണ്ട ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിനു തെളിവുണ്ട്.വേറെയുമുണ്ട് പ്രത്യേകത. ഈ ഭീമന്‍ മോതിരത്തിന് 64 കിലോ ഗ്രാം ആണ് ഭാരം. പതിപ്പിച്ചിരിക്കുന്ന പ്രത്യേകതരം കല്ലുകള്‍ക്കും രത്‌നങ്ങള്‍ക്കും വജ്രത്തിനും മാത്രം അഞ്ചു കിലോയില്‍ അധികം ഭാരമുണ്ട്. 55 ജോലിക്കാര്‍ 45 ദിവസം കൊണ്ട് 450ലേറെ മണിക്കൂര്‍ അധ്വാനിച്ചാണ് അപൂര്‍വ മോതിരം നിര്‍മിച്ചത്.

ഇനി ഇവനെ ഒന്ന് കാണണമെന്നുണ്ടെങ്കില്‍ നേരെ ഷാര്‍ജയ്ക്ക് വണ്ടി പിടിച്ചോ.ഏതാണ്ട് 11 മില്യണ്‍ ദിര്‍ഹം (190755000 രൂപ) വില വരുന്ന മോതിരം ഷാര്‍ജയിലെ സഹാറ സെന്ററിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 21 കാരറ്റ് സ്വര്‍ണത്തില്‍ പണിത മോതിരത്തിന് നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു മാസം മോതിരം ഇവിടെ പ്രദര്‍ശിപ്പിക്കും.ദുബായ് ആസ്ഥാനമായ ടായിബ കമ്പനിയാണ് മോതിരത്തിന്റെ ഉടമസ്ഥതര്‍.

ഇത്തരമൊരു മോതിരം 2000ല്‍ നിര്‍മിക്കുമ്പോള്‍ ചെലവായത് ഏതാണ്ട് 547,000 ഡോളര്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ വില വര്‍ധനവും മറ്റുമായി മോതിരത്തിന്റെ മൂല്യം മൂന്ന് മില്യണ്‍ ഡോളറില്‍ എത്തി. ഷാര്‍ജയില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം കാണാന്‍ നിരവധി ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.