കാശ്മീരിലെ ആക്രമണവും വെടിവെപ്പും ; പോലീസും സൈന്യവും നേര്‍ക്കുനേര്‍
ജമ്മുകശ്മീരില്‍ സൈന്യം രണ്ട് പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ സൈന്യത്തിനെതിരെ പോലീസ് എടുത്ത എഫ്‌ഐആറിനെ പ്രതിരോധിക്കാന്‍ സൈന്യം എതിർ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വെടിവെപ്പിനെ തുടര്‍ന്ന്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനെതിരെ പേലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത് അനവസരത്തിലുള്ളതെന്ന് സൈനിക മേധാവി പറഞ്ഞിന് തൊട്ടു പിന്നാലെയാണ് സൈന്യം എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സൈന്യത്തിനെതിരെ ജനങ്ങള്‍ ആക്രമണം നടത്തിയത് പ്രതിരോധിക്കാനാണ് സൈന്യം വെടിവെച്ചതെന്നും സൈന്യത്തിന്റെ എഫ് ഐ ആറില്‍ പറയുന്നു. സൈനികര്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും നാശനഷ് ടം വരുത്തി സൈനിക വ്യൂഹത്തെ കല്ലു കൊണ്ടും വടികൊണ്ടും ആക്രമിച്ചതാരാണെന്ന് സൈന്യം ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ പമാര്‍ശിച്ചിട്ടില്ല. പോലീസാണ് ആരാണ് കല്ലെറിഞ്ഞതെന്ന് കണ്ടെത്തേണ്ടതെന്നാണ് സൈന്യത്തിന്റെ നിലപാട്.
അതിനിടെ കശ്‍മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റയീസ് മുഹമ്മദ് എന്നയാളാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. ശനിയാഴ്ച മുതലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്ത് തുടങ്ങിയത്. സെന്യത്തിനു നേരെ കല്ലേറ് തുടങ്ങിയതോടെയാണ് സൈന്യം വെടിവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ടു പേര്‍ മരിക്കുകയും ഒന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടാണ് രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊലപാതക കുറ്റത്തിനാണ് രണ്ടു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.