ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു.സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനമായത്.

ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതിനിധികള്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന മന്ത്രിസഭാ തീരുമാനമാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

എന്നാല്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് തന്നെ തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ അറിയിച്ചു. ഇന്ധന വില-വര്‍ധനവ് പരിഗണിച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ സംഘടന ആവശ്യപ്പെടുന്നത്.