ഉപതിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:രാജസ്ഥാനിലെ മൂന്നു മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്സ്. ബി.ജെ.പിയുടെ മൂന്നു സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.രണ്ട് ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു നിയമസഭാ സീറ്റില്‍ ബി.ജെ.പിയും മുന്നിട്ട് നില്‍ക്കുന്നു. ഇതില്‍ ആള്‍വാര്‍ സീറ്റില്‍ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍ സിങ് യാദവ് 30,595 വോട്ടിന്റെ ലീഡ് പിടിച്ചു. അജ്മീറില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ്മ 7585 വോട്ടിന് മുന്നിലാണ്.

മണ്ഡല്‍ഗഡ് നിയമസഭാ സീറ്റില്‍ ആദ്യ സൂചനകള്‍ ലഭിക്കുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശക്തി സിങ് ഹഡ 699 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇവിടെയും കോണ്‍ഗ്രസ്സ് മുന്നേറ്റം നടത്തുമെന്ന സ്ഥിയാണുള്ളത്.

പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ് 41,000 ത്തിലധികം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. സി.പി.എം രണ്ടാമതായപ്പോള്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാണ്.

ബംഗാളിലെ ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് തന്നെയാണ് ലീഡ്.ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്.