ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചാന്ദ്രയാന്‍-2 വിക്ഷേപണത്തിനൊരുങ്ങുന്നു

മറ്റ് ബഹിരാകാശ ഏജന്‍സികള്‍ ഇന്നേവരെ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത സാഹസത്തോടെ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ തയ്യാറായി ഐഎസ്ആര്‍ഓ. വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ് പേടകത്തെ ഇറക്കാനായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണ ധ്രുവത്തിലെ ധ്രുവത്തിലെ രണ്ട് സ്ഥലങ്ങള്‍ തങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിലൊന്നിനെ ചാന്ദ്രപേടകത്തിന്റെ ലാന്‍ഡിങ്ങിനായി തിരഞ്ഞെടുക്കുമെന്നാണ് ഐഎസ്ആര്‍ഓ മുന്‍ തലവന്‍ എ.എസ് കിരണ്‍ കുമാര്‍ പറയുന്നത്. ഇന്നേവരെ ഒരു പേടകവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാന്ദ്രയാന്‍ രണ്ടിന്റെ ഭാഗങ്ങളെല്ലാം തന്നെ തയ്യാറായിട്ടുണ്ടെന്നും ഈ വര്‍ഷം അധികം വൈകാതെ തന്നെ വിക്ഷേപണം ഉണ്ടാകുമെന്നും എ.എസ് കിരണ്‍ കുമാര്‍ വ്യക്തമാക്കി. ജിഎസ്എല്‍വി മാര്‍ക്ക്-2 റോക്കറ്റിലായിരിക്കും ചാന്ദ്രയാന്‍ -2 കുതിച്ചുയരുക. രാജ്യം ആകാംക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും നിരീക്ഷിക്കുന്ന പദ്ധതിയാണ് ഐഎസ്ആര്‍ഒ യുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ട്. ചന്ദ്രയാന്‍ ഒന്നിന്‍റെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം.