ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടനില്‍ കോടികളുടെ സ്വത്തുക്കള്‍ ; സ്വന്തമായി ഹോട്ടലുകളും ആഡംബര വസതികളും

ലണ്ടന്‍ : അധോലോക രാജാവ് എന്നറിയപ്പെടുന്ന കൊടും കുറ്റവാളി  ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടനില്‍ കോടികളുടെ സ്വത്തുക്കള്‍ എന്ന് റിപ്പോര്‍ട്ട്. ദാവൂദിനു ഹോട്ടലുകളും ആഡംബര വസതികളുമടക്കം കോടികളുടെ സമ്പാദ്യമുണ്ടെന്ന് ബ്രിട്ടീഷ് പത്രമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ മാത്രമല്ല ഇന്ത്യ, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നതാണ് ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യമെന്നു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ടലുകള്‍, ബംഗ്ലാവുകള്‍, ആഡംബര വസതികള്‍, ടവര്‍ ബ്ലോക്കുകള്‍ തുടങ്ങിയ കോടികള്‍ മതിക്കുന്ന ആസ്തികളാണ് ദാവൂദിന് ബ്രിട്ടണിലുള്ളത്.

ദാവൂദിന്റെ പ്രവര്‍ത്തനങ്ങള്‍ മക് മാഫിയ എന്ന ബിബിസി പരമ്പരയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ അധികൃതര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിയ രേഖകളില്‍ നിന്നു കിട്ടിയ വിവരങ്ങളും പനാമ പേപ്പര്‍ വിവരങ്ങളും പരിശോധിച്ചാണ് ടൈംസ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ദാവൂദിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്താനിലെ മുന്നുവിലാസത്തില്‍ വാങ്ങിയിട്ടുള്ള ആസ്തികള്‍ ബ്രിട്ടണ്‍ ബ്രിട്ടണ്‍ മരവിപ്പിച്ചിരിക്കുകയാണ്.1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ദാവൂദ് ഇപ്പോള്‍ പാക്കിസ്ഥാനിലാണ് ഒളിവില്‍ കഴിയുന്നത്.