മുന്‍ഗണന റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ പിടിയില്‍

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനായി ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കണ്ടെത്തി. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണന കാര്‍ഡ് സ്വന്തമാക്കിയവരെ കണ്ടെത്തിയത്.

1,000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുണ്ടെന്ന വിവരം മറച്ചു വച്ച 1,70,470 കുടുംബങ്ങളെ സര്‍ക്കാര്‍ ‘പിടികൂടി’. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ 1,000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടിന്റെ വിവരങ്ങള്‍ മറച്ചുവച്ച 1,51,111 കുടുംബങ്ങളെയും അന്ത്യോദയ അന്നയോജന (എഎവൈ) കാര്‍ഡുകള്‍ ലഭിക്കാന്‍ വീടിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ 19,359 കുടുംബങ്ങളെയുമാണ് പിടികൂടിയത്.

തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1,000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്ക് മുന്‍ഗണനാ, എഎവൈ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ല. പ്രാഥമിക പട്ടികയാണ് തയാറാക്കിയിരിക്കുന്നതെന്നും വീടുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയശേഷമേ അന്തിമപട്ടിക തയാറാക്കൂ എന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വീടുകളുടെ വിസ്തീര്‍ണം ഔദ്യോഗിക രേഖകളില്‍ കുറച്ചുകാട്ടി അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയ കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വന്തമായി കാറുള്ളവര്‍, ആയിരം ചതുരശ്ര അടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവരൊന്നും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടില്ല. എന്നാല്‍, ഇത്തരം സൗകര്യങ്ങളുള്ള ധാരാളം പേര്‍ തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയതായി പരിശോധനയില്‍ തെളിഞ്ഞു.

നാലു ചക്രവാഹനമുള്ള 37,429 പേര്‍ മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ 4,342 പേര്‍ അന്ത്യോദയ അന്നയോജന(എഎവൈ) വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിനെത്തുടര്‍ന്ന് 43,396 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിഞ്ഞുപോയിരുന്നു. സംസ്ഥാനത്ത് ആകെ 80.18 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്.