ശ്രിദേവിയുടെ മരണം ദുരൂഹതകള്‍ ഏറുന്നു ; കൂടുതല്‍ അന്വേഷണം നടത്താന്‍ ദുബായ് പോലീസ്

ശ്രിദേവിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് അന്വേഷണം നടത്തും. മരണം സംബന്ധിച്ച് ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍ക്ക് വിപരീതമായിട്ടാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ആദ്യം ഹൃദയാഘാതം എന്നായിരുന്നു വാര്‍ത്ത വന്നത് . ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ മരണം സംഭവിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും കൂടെയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇ.യിലെത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം. വിവാഹ ശേഷം ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും മുംബൈയിലേക്ക് മടങ്ങിയിരുന്നു. പക്ഷേ, ശ്രീദേവി അവിടെ തന്നെ തങ്ങുകയായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍.

തുടര്‍ന്ന് താമസിക്കുന്ന സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്കും ശ്രീദേവി മരിച്ചിരുന്നു. പിന്നൂട് മൃതദേഹം ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോരന്‍സിക് മെഡിസിനിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയായിരുന്നു. ആശങ്കകളെല്ലാം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്ന രീതി തന്നെയാണ് ദുബായ് പോലീസ് സ്വീകരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബോണി കപൂറിന്റെ മൊഴി ദുബായ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രത്യേകമായി ഒന്നും ഇല്ലെന്നും, സ്വാഭാവിക നടപടി ക്രമം മാത്രമനാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍.

മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലം തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിക്കുന്നത്. അതേസമയം ശരീരസൌന്ദര്യം നിലനിര്‍ത്താന്‍ താരം കഴിച്ചിരുന്ന മരുന്നുകളാണ് പെട്ടന്നുള്ള മരണത്തിനു കാരണമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതെല്ലാം കൊണ്ട് തന്നെ ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്നും മൃതദേഹം മുംബൈയിലേക്ക് കൊണ്ടു പോകാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.