ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ; രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തി ; മരിച്ച നിലയില്‍ കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാരന്‍

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ശ്രീദേവിയുടെ മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ അരികിലില്ലായിരുന്നുവെന്നും ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബായ് ജുമെരിയ എമിരേറ്റ്സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.അതുപോലെ മരണകാരണത്തിലും ഇപ്പോള്‍ വ്യക്തത വന്നു കഴിഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നു പറയപ്പെടുന്നു. വിവാഹ സത്കാര ചടങ്ങില്‍ വച്ച് ശ്രീദേവി മദ്യം കഴിച്ചതാണോ അതോ ഹോട്ടല്‍ മുറിയില്‍ വച്ചാണോ മദ്യം കഴിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മരണസമയത്ത് ആരാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ പോലീസ് പ്രധാനമായും ചോദിക്കുന്നത്. ഭര്‍ത്താവ് ബോണി കപൂറാണ് ഒപ്പമുണ്ടായിരുന്നതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വീണ്ടും പോലീസ് പരിശോധിക്കുമെന്നാണ് സൂചന. ഹോട്ടല്‍ മുറിയിലും വിവാഹ ചടങ്ങുകളില്‍ ശ്രീദേവിക്കൊപ്പമുണ്ടായിരുന്നവരോടും എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ് തരണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ റിപ്പോര്‍ട്ട് ആണ് മിഡ് ഡേയ് എന്ന മാധ്യമം പുറത്തു വിട്ടിരിക്കുന്നത്.

മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. പതിനഞ്ച് മിനിട്ടിനകം ജീവനക്കാരന്‍ റൂമിലെത്തി. എന്നാല്‍, നിരവധി തവണ ഡോര്‍ ബെല്‍ അടിച്ചിട്ടും അവര്‍ വാതില്‍ തുറന്നില്ല. എന്തോ കാര്യമായി കുഴപ്പമുണ്ടെന്ന് തോന്നിയ ഇയാള്‍ മറ്റു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് റൂമില്‍ കയറിയ ജീവനക്കാര്‍ കണ്ടത് ബാത്റൂമിലെ തറയില്‍ വീണു കിടക്കുന്ന ശ്രീദേവിയെ ആണ്. അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്ന് മണിയായിക്കാണും. അവരെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് നാഡീമിടിപ്പുണ്ടായിരുന്നു. ജീവനക്കാര്‍ അവരെ പെട്ടെന്ന് തന്നെ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു- മിഡ് ഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കപൂര്‍ കുടുംബത്തിന്റെ വാദങ്ങള്‍ പാടേ തള്ളുന്നതാണ് ഹോട്ടല്‍ ജീവനക്കാരുടെ പുതിയ വെളിപ്പെടുത്തല്‍.