പതിനെട്ട് ആണ്‍കുട്ടികളെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകന് ‘572 വര്‍ഷം ജയില്‍ ശിക്ഷ’

പതിനെട്ട് ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അധ്യാപകന് 572 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് ടര്‍ക്കിഷ് കോടതി. ടര്‍ക്കിയിലെ കിഴക്കന്‍ പ്രവിശ്യയായ അഡിയാമനിലെ കോടതിയാണ് 18 കുട്ടികളെ പ്രകൃതിവിരുദ്ധമായി ദുരുപയോഗം ചെയ്ത അധ്യാപകന് കടുത്ത ശിക്ഷ വിധിച്ചത്. ഓരോ സംഭവത്തിലും 30 വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സ്വാതന്ത്യത്തെ ഹനിക്കല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് 32 വര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാ കുറ്റങ്ങളിലും കൂടെ 571 വര്‍ഷവും , 11 മാസവും, 25 ദിവസവുമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ഹുറിയെറ്റ് എന്ന പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2012 മുതല്‍ 2015 വര്‍ഷങ്ങളില്‍ ഇയാള്‍ ജോലി ചെയ്യുന്ന ഇമാം ഹാറ്റിപ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധമായി ഉപയോഗിച്ചുവെന്നായിരുന്നു കേസ്. പ്രത്യേക മതപഠന വിഭാഗത്തിലെ അധ്യാപകനായിരുന്നു ഇയാള്‍.

പഠനസമയത്ത് കുട്ടികളെ അകാരണമായി ഇയാള്‍ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് പോണ്‍ ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുകയും ,പുക വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി അന്വേഷണ സംഘം പറയുന്നു. സംഭം പുറത്തായതോടെ പൊതുജന പ്രതിഷേധം ശക്തമായി തുടര്‍ന്ന് ആറു മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.