സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തെലങ്കാനയില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്:തെലങ്കാനയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു. മാവോവാദി നേതാവ് ഹരിഭൂഷണും കൊല്ലപ്പെട്ടതായാണ് സൂചന.

തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ ചെര്‍ളാ മണ്ഡല്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ വനിതകളാണ്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാസേനാംഗം കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഏകെ 47 ഉള്‍പ്പടെയുള്ള നിരവധി ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.