കടുത്ത വേനലിനു പുറമെ കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ഇത്തവണ ചൂട് കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മറ്റൊരു അതീവ ഗുരുതര സാഹചര്യം കൂടി കേരളം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ കേന്ദ്രം. ഇത്തവണ കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് ഇക്കുറി കൂടുമെന്നാണ് സൂചന. പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതാപത്തിന് സാധ്യത കൂടുതലാണ്. അതിനാല്‍ പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

2016 ഏപ്രില്‍ അവസാനമാണ് ചരിത്രത്തിലാദ്യമായി ഉഷ്ണ തരംഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) സംഭവിക്കുന്നത്. സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി സംഭവിക്കാനും സാധ്യതയുള്ള അവസ്ഥയാണിത്.

പാലക്കാട് ജില്ലയില്‍ ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി കടന്നതാണ് ഉഷ്ണതരംഗ സാധ്യതയേറാന്‍ കാരണമായി പറയുന്നത്. തീരദേശ നഗരമായ കോഴിക്കോട്ട് ദിവസങ്ങളായി താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇത് ശരാശരിയിലും നാലര മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്. ഇതുംകൂടി പരിഗണിച്ചാണ് കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചത്.