ഷുഹൈബ് വധക്കേസ് കോടതി സിബിഐക്ക് വിട്ടു ; സര്‍ക്കാരിന് തിരിച്ചടി

ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. സര്‍ക്കാര്‍ വാദങ്ങളെ തള്ളിയ ഹൈകോടതി കേസ് സിബിഐക്ക് വിട്ടു. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പോലീസ് അന്വേഷണത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ കേസിലുള്ള പ്രതികള്‍ ആരുടെയോ കൈയിലെ ആയുധങ്ങളാണ്. അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയതായി തോന്നുന്നു. പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയുധങ്ങള്‍ കണ്ടെത്തിയെന്നു പറയുന്നത് കണ്ണില്‍ പൊടിയിടാനാണെന്നും കോടതി പറയുന്നു.

ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയു എന്നും .ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല എന്നും കോടതി പറയുന്നു. നേരത്തെ കോടതി പറഞ്ഞാല്‍ ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.