അവസാന നിമിഷം ലഭിച്ച ഗോളിന് റഫറി ഓഫ്സൈഡ് വിളിച്ചു; ഗ്രൗണ്ടിലിറങ്ങി റഫറിക്ക് നേരെ തോക്കു ചൂണ്ടി ടീമുടമയുടെ കട്ട ഹീറോയിസം-വീഡിയോ

ആഥന്‍സ്: ഒരൊറ്റ സെക്കന്‍ഡില്‍ കളി മാറും, അതുവരെ മേധാവിത്വം പുലര്‍ത്തിയ ടീം ചിലപ്പോള്‍ തോറ്റെന്നിരിക്കും. അതാണ് ഫുടബോളിലെ ആവേശം. ചിലപ്പോള്‍ കളിയുടെ അവസാന നിമിഷത്തില്‍ ലഭിക്കുന്ന പെനാല്‍റ്റിയിലൂടെയോ, ഫ്രീ കിക്കിലൂടെയോ കളി ജയിക്കുന്നവരുമുണ്ട്. എന്നാല്‍ കളിയുടെ അവസാന നിമിഷം തോക്കുചൂണ്ടി ഗോള്‍ അനുവദിപ്പിച്ച് ജയിക്കാനും ശ്രമമുണ്ടായാലോ.

ഗ്രീക്ക് സൂപ്പര്‍ലീഗില്‍ ഞായറാഴ്ച പി.ഒ.എ.കെ- എ.ഇ.കെ മത്സരത്തിനിടെയാണ് നാടകീയ സംഭവം. മത്സരം തൊണ്ണൂറുമിനിറ്റുവരെ തുല്യനിലയിലായിരുന്നു. ആതിഥേയരായ പി.ഒ.എ.കെ.യുടെ പ്രതിരോധതാരം തൊണ്ണൂറാം മിനിറ്റില്‍ എ.ഇ.കെ.യുടെ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റി. റഫറി അത് ഓഫ്സൈഡ് വിളിച്ചതോടെ പി.എ.ഒ.കെ. ടീം പ്രതിഷേധം തുടങ്ങി.

ഈ സമയത്ത് പി.എ.ഒ.കെ. ടീമുടമ ഇവാന്‍ സാവിഡിസ് കീശയില്‍ തോക്കുമായി ഗ്രൗണ്ടിലെത്തി. റഫറിയെ ചൂണ്ടി ഭീഷണിപ്പെടുത്തി ഗോള്‍ അനുവദിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ കളി പൂര്‍ത്തിയാക്കാതെ എ.ഇ.കെ. താരങ്ങള്‍ കളം വിട്ടു.

ഗ്രീക്ക് പോലീസ് സാവിഡിസിനെതിരേ അറസ്റ്റ് വാറന്റ് പുറത്തിറക്കി. മൂന്നു മണിക്കൂറിനുശേഷം ഗോള്‍ അനുവദിക്കാന്‍ റഫറി തീരുമാനിച്ചെങ്കിലും ഇതുവരെ ഔദ്യോഗികതീരുമാനം വന്നിട്ടില്ല.