വി. മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുംബൈ : ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ ബി.ജെ.പി.യുടെ മൂന്ന് സീറ്റിലേക്ക് നാല് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. എന്നാല്‍, ഒടുവില്‍ ഒരാള്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറായതോടെയാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സ്വാധീനമില്ലാത്ത സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഇതോടെ വോട്ടെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് വിജയ രഹത്കര്‍ ഇന്ന് പത്രിക പിന്‍വലിച്ചത്. ഇതേ തുടര്‍ന്നാണ് വി. മുരളീധരന്‍ അടക്കമുള്ളവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പി.ക്കും ഓരോ സീറ്റ് വീതം കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എന്നിവയ്ക്കും സ്വാധീനമുള്ളതാണ്.