കൊച്ചി ടസ്‌ക്കേഴ്സിന് പലിശയടക്കം 800 കോടി നല്‍കണമെന്ന് സുപ്രീം കോടതി, ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി

കേരളത്തില്‍ നിന്നുള്ള കൊച്ചി ടസ്‌ക്കേഴ്സിനെ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയ ബിസിസിഐയ്ക്ക് വന്‍ തിരിച്ചടി.18 ശതമാനം പലിശയും, അല്ലാതെ 550 കോടി രൂപയും ടസ്‌ക്കേഴ്സ് ഉടമകള്‍ക്ക് ബിസിസിഐ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അര്‍ബിട്രേഷന്‍ ഫോറത്തിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.ഇതോടെ 550 കോടി രൂപയും പലിശയും ചേര്‍ത്ത് ഉദ്ദേശം 800 കോടിയിലധികം തുക കൊച്ചി ടസ്‌ക്കേഴ്സിന് ബിസിസിഐ നല്‍കേണ്ടി വരും.

2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബി.സി.സി.ഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്സിന് അത് ഹാജരാക്കാനായില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്സുമായുള്ള കരാര്‍ ബി.സി.സി.ഐ റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. 1560 കോടി രൂപക്ക് താരങ്ങളെ ലേലത്തിലെടുത്ത ടസ്‌ക്കേഴ്സ് റെന്‍ഡെവ്യൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമായാണ് രൂപീകരിച്ചത്.

1560 രൂപയായിരുന്നു ലേലത്തുക. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്. 2011 സീസണില്‍ കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്‍ കളിച്ചെങ്കിലും ആറ് മത്സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്.