പുതിയ മദ്യശാലകള്‍ തുറക്കില്ല എന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് പുതിയതായി ഒരു മദ്യശാല പോലും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. പുതിയ മദ്യശാലകള്‍ തുറക്കുമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും അത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് അടത്തുപൂട്ടിയ മദ്യശാലകള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയം എന്നും ലഹരി വര്‍ജനം എന്നത് കേരളം കൈവരിക്കേണ്ടുന്ന ലക്ഷ്യങ്ങളിലൊന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. നേരത്തെ കോടതി ഉത്തരവനുസരിച്ച് പൂട്ടിയ ബാറുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. വന്‍തോതില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. യോഗ്യതയില്ലാത്ത ഒരു ഷാപ്പും നടത്താന്‍ അനുദിക്കില്ല. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 171 ബിയര്‍ വൈന്‍ പാര്‍ലറുകളും ബാറുകളും, ആറ് റീടെയില്‍ മദ്യവില്‍പന ശാലകള്‍, ഒരു ക്ലബ്, മൂന്ന് സൈനിക കാന്റീനുകള്‍, 499 കള്ളുഷാപ്പുകള്‍ എന്നിവയാണ് തുറന്നു പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.