റബര്‍നയ കര്‍മ്മസമിതി പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയ നാടകം: ഇന്‍ഫാം

കൊച്ചി: റബര്‍നയം പാര്‍ലമെന്റില്‍ പരസ്യമായി ഉപേക്ഷിച്ചവരിപ്പോള്‍ റബര്‍നയ കര്‍മ്മസമിതി രൂപീകരിച്ച് റബറിനെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള രാഷ്ട്രീയനാടകമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍നയം പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ രക്ഷപെടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. വാണിജ്യമന്ത്രാലയത്തിന്റെ റബര്‍നയം റബര്‍വ്യവസായത്തെ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ളതാണ്. കുറഞ്ഞ ചെലവില്‍ അസംസ്‌കൃതറബര്‍ വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന നയം എങ്ങനെ കര്‍ഷകര്‍ക്ക് ഉപകരിക്കും? തായ്‌ലാന്‍ഡ് പോലുള്ള ആസിയാന്‍ രാജ്യങ്ങള്‍ കൃഷിവകുപ്പുകളുടെ കീഴില്‍ രൂപീകരിച്ചിരിക്കുന്ന റബര്‍ ഫാര്‍മേഴ്‌സ് പോളിസിയാണ് റബര്‍കര്‍ഷകരുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്നത്. ഗോളവിപണിയില്‍ തകര്‍ച്ചനേരിടുമ്പോഴും ആഭ്യന്തരവിപണി ഇടിയുമ്പോഴും റബര്‍കര്‍ഷകര്‍ക്ക് സംരക്ഷണവും അടിസ്ഥാനവിലയും നേരിട്ടുറപ്പാക്കി നടപ്പിലാക്കുന്ന റബര്‍കര്‍ഷകനയമാണ് ഇന്ത്യയിലും വേണ്ടത്. ഇതിനായി റബര്‍ ആക്ടിലെ പതിമൂന്നാംവകുപ്പ് പ്രായോഗികമാക്കുവാനുള്ള ആര്‍ജ്ജവം കേന്ദ്രസര്‍ക്കാര്‍ കാണിക്കണം.

കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തിലേറെയായി അതിരൂക്ഷമായി തുടരുന്ന റബര്‍പ്രതിസന്ധി പരിഹരിക്കുവാന്‍ ആത്മാര്‍ത്ഥമായ സമീപനം യുപിഎ സര്‍ക്കാരോ മോദി സര്‍ക്കാരോ ഇക്കാലമത്രയും സ്വീകരിച്ചിട്ടില്ല. 2014 ജൂണ്‍ 16ന് റബര്‍നയം രൂപീകരിക്കാന്‍ വാണിജ്യമന്ത്രാലയം സെക്രട്ടറി ചെയര്‍മാനായി സമിതി രൂപീകരിച്ചത് ഈ സര്‍ക്കാരാണ്. മൂന്നുവര്‍ഷക്കാലത്തെ വിവിധ തലങ്ങളിലുള്ള നിരന്തരചര്‍ച്ചകള്‍ക്കും ഒട്ടനവധി റിപ്പോര്‍ട്ടുകള്‍ക്കുംശേഷം 2017 ജൂലൈ 17ന് റബറിന് നയമില്ലെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിട്ട് വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി റബര്‍നയകര്‍മ്മസമിതി രൂപീകരിച്ച് ചര്‍ച്ചകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ രാഷ്ട്രീയതന്ത്രം കര്‍ഷകര്‍ക്ക് വ്യക്തമായും മനസിലാകും. 2015 ഡിസംബര്‍ 24ന് സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റബര്‍നയറിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ട്.

2017 നവംബര്‍ 11നും 2018 ഫെബ്രുവരി 11നും കേന്ദ്രസര്‍ക്കാര്‍ കോട്ടയത്തു വിളിച്ചുചേര്‍ത്ത റബര്‍സമ്മേളനത്തിലെ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും പ്രഹസനമായിയെന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ രേഖാമൂലം നല്‍കിയ മറുപടികളില്‍ നിന്ന് വ്യക്തമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍പെട്ട റബര്‍വ്യവസായത്തെ സംരക്ഷിക്കുവാന്‍ റബറിന് അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുവാന്‍ സാധിക്കില്ലെന്നും കാര്‍ഷികോല്പന്നമല്ലാത്തതുകൊണ്ട് തറവിലനിശ്ചയിക്കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു. റബര്‍ചണ്ടിയുടെ ഗുണമേ? നിശ്ചയിക്കാത്തതുകൊണ്ട് ഇറക്കുമതിയില്ലെന്ന് വകുപ്പുമന്ത്രി പറയുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് മാര്‍ച്ച് 23ന് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്റേര്‍ഡ് മീറ്റിംഗ് വിളിച്ചത് ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവച്ചിരിക്കുന്നു. റബറിനെ കൃഷിവകുപ്പിന്റെ കീഴിലാക്കാനാവില്ലെന്ന് മാര്‍ച്ച് 13ന് കൃഷിവകുപ്പ് മന്ത്രി ലോകസഭയിലും പ്രഖ്യാപിച്ചു. ഇത്തരം സാഹചര്യത്തില്‍ റബര്‍നയകര്‍മ്മസമിതി കര്‍ഷകരെ വിഢികളാക്കുന്ന കര്‍മ്മരഹിതസമിതിയായി മാറുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.