ഇറാഖിലെ നഴ്‌സുമാരുടെ മോചനം ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് മാത്രം സ്വന്തം ; ആ 39 പേരുടെ മുന്നില്‍ തല കുനിച്ച് ഇന്ത്യ

രാജ്യം പ്രത്യേകിച്ച് കേരളം ഏറെ സന്തോഷത്തോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു ഇറാഖിലെ തിക്രിത്തില്‍ തടവിലാക്കപ്പെട്ട കേരളത്തില്‍നിന്നുള്ള 46 നഴ്‌സുമാരുടെ മോചനം. കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ഒരു പോലെ പ്രയത്‌നിച്ചതിന്റെ ഫലമായാണ് നഴ്‌സുമാര്‍ തിരികെ എത്തിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേന്ദ്രമല്ല അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രയത്‌നമാണ് 46 നഴ്‌സുമാര്‍ ജീവനോടെ നാട്ടില്‍ എത്തിയത് എന്ന് വ്യക്തമാക്കുകയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍.

ഇറാഖിലെ മൊസൂളില്‍ വച്ച് 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു എന്നാണു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത്. തട്ടിക്കൊണ്ടുപോയവരെല്ലാം ബന്ദികളായി ഇപ്പോഴും ജീവനോടെയുണ്ടാവും എന്ന ബന്ധുക്കളുടെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ടാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്.

അന്ന് മൊസൂളില്‍ കുടുങ്ങിപ്പോയ 40 പേരില്‍ ഒരാള്‍ മാത്രമാണ് തിരികെയെത്തിയത്. ബാക്കി 39 പേരും ദാരുണമായി കൊല്ലപ്പെട്ടെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹര്‍ജിത് മസിഹ് മാത്രമാണ് മൊസൂളില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയത്. തന്റെ കൂടെയുണ്ടായിരുന്ന 39 പേരും കൊല്ലപ്പെട്ടത് 2015 ല്‍ തന്നെ ഹര്‍ജിത് വെളിപ്പെടുത്തിയതാണ്. എന്നാല്‍ ഹര്‍ജിതിനെ ജയിലിലടയ്ക്കുകയും നുണയനെന്ന് വിളിക്കുകയുമാണ് ഭരണകൂടം ചെയ്തത്. ഇക്കഴിഞ്ഞ നാലു കൊല്ലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത് 39 പേരും ജീവനോടെയുണ്ടെന്നായിരുന്നു. ഇതത്രയും അസത്യമായിരുന്നെന്ന് ചൊവ്വാഴ്ച സുഷ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു. 39 പേരും കൊല്ലപ്പെട്ടതിന് തെളിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ അവര്‍ ജീവനോടെയുണ്ടന്ന വിശാസത്തിലായിരുന്നു തങ്ങളെന്നുമാണ് സുഷമ പറയുന്നത്. എന്തുകൊണ്ട് ഹര്‍ജിത്തിന്റെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വസിച്ചില്ല എന്ന ചോദ്യം തീര്‍ച്ചയായും ബാക്കിയാവുന്നു.

അജിത് ദോവലും ആസിഫ് ഇബ്രാഹിമും എന്തുകൊണ്ട് മൊസൂളിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ പരാജയപ്പെട്ടു എന്ന ചോദ്യവും ബാക്കിയാണ്. മലയാളികളായ 46 നഴ്‌സുമാരുടെ ജീവന്‍ രക്ഷിക്കാനായത് ദോവലിന്റെയും ആസിഫിന്റെയും രഹസ്യയാത്ര കൊണ്ട് മാത്രമായിരുന്നില്ല എന്നതാണ് വാസ്തവം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലാണ് അന്ന് നിര്‍ണ്ണായകമായത്. ഇറാഖിലെ ഭീകരരുമായി നേരിട്ട് ബന്ധമുണ്ടാക്കാനുള്ള ചാനലുകള്‍ കേന്ദ്ര സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നില്ല. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ സഹായം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത് ഈ അവസരത്തിലാണ്. റിയാദിലെ അധികാരകേന്ദ്രങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ചില മലയാളി ബിസിനസ്സുകാരുടെ ഇടപെടലും ഈ ഘട്ടത്തിലുണ്ടായി.

ഇവരാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇറാഖിനുമിടയില്‍ കണ്ണികളായത്. ഈ കണ്ണികള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനായി എന്നത് ആത്യന്തികമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയമായിരുന്നു. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരുടെ വിജയകരമായ തിരിച്ചുവരവ് തന്റെ ക്രെഡിറ്റില്‍ എഴുതിയെടുക്കാന്‍ ഒരിക്കലും മ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. അതൊരു കൂട്ടായ യത്‌നമായിരുന്നുവെന്ന് മാത്രമേ ഉമ്മന്‍ചാണ്ടി ഇതുവരെ പറഞ്ഞിട്ടുള്ളൂ. ഈ യത്‌നത്തില്‍ പങ്കളികളായവരുടെ പേരുകള്‍ വെളിപ്പെടുത്താനും ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. അതവരുടെ ബിസിനസ് താല്‍പര്യങ്ങളെ ബാധിക്കുമെന്ന് അദ്ദഹം വ്യക്തമാക്കുകയും ചെയ്തു. മരണം പോലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുതുറപ്പിക്കുന്ന മറ്റൊന്നില്ല. 46 നഴ്‌സുമാരും ജീവനോടെ തിരിച്ചെത്തിയതുകൊണ്ടു മാത്രമാണ് ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും ശിരസ്സുകള്‍ കുനിയാതെ പോയത്. ഇതിപ്പോള്‍ 39 ഇന്ത്യക്കാരുടെ ദാരുണമരണത്തിനു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് തീര്‍ച്ചയായും തലകുനിച്ചേ മതിയാവൂ.