ബീഫിന്റെ പേരില്‍ കൊലപാതകം: ബിജെപി നേതാവ് ഉള്‍പ്പെടെ 11 ഗോ രക്ഷാ പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

രാംഗഡ്ന്മ: ജാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലിമുദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 ഗോരരക്ഷാ പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് വിചാരണക്കോടതി.ഗോരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളില്‍ പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ നല്‍കുന്ന രാജ്യത്ത് ആദ്യ വിധിയാണിത്. പതിനൊന്നു പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി കണ്ടെത്തി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29ന് ആണു രാംഗഡില്‍ അലിമുദീനെ ഗോ രക്ഷ പ്രവര്‍ത്തകര്‍ വധിച്ചത്. 200 കിലോ ഇറച്ചിയുമായി വാനില്‍ പോകുമ്പോഴായിരുന്നു ആക്രമണം. വാന്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് അലിമുദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു.