ആറ്റിങ്ങലില്‍ മിമിക്രി കലാകാരനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിനടുത്ത് മിമിക്രി കലാകാരനായ യുവാവിനെ വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷാണ് (34) കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. രാജേഷിന്റെ സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മുന്‍ റേഡിയോ ജോക്കിയും മിമിക്രി കലാകാരനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജേഷിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.