രാജ്യത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നിയമം അളക്കുന്നത് തെറ്റെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

രാജ്യത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും അത്തരക്കാരെ ജനം തിരിച്ചറിയുമെന്നും ആലഞ്ചേരി പറഞ്ഞു.സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടത്. ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ വിവാദ പരാമര്‍ശം.

രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. സഭയില്‍ പോലും പലപ്പോഴും അത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.ദൈവത്തിന്റെ നീതിക്കുവേണ്ടി നിലകൊള്ളുന്നുവോ അതോ രാജ്യത്തിന്റെ കോടതിയിലെ നിയമങ്ങളുടെ കുരുക്കിലേക്ക് കാര്യങ്ങള്‍ വലിച്ചിഴച്ച് വിജയിക്കുന്നതാണോ വലുതെന്ന് ഇത്തരക്കാര്‍ ചിന്തിക്കണം. അപരന്റെ ജീവിതത്തെ തകര്‍ക്കുന്നതില്‍ ക്രൈസ്തവര്‍ ആഹ്ലാദം കണ്ടെത്തരുതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത പലര്‍ക്കുമുണ്ടെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നേരത്തെ കോടതി ചൂണ്ടികാട്ടിയിരുന്നു.

കര്‍ദ്ദിനാള്‍ രാജാവല്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സ്വത്തുക്കള്‍ സഭയുടേതാണെന്നും അത് നോക്കി നടത്തുകമാത്രമാണ് കര്‍ദ്ദിനാള്‍ എന്നും സിവില്‍ തര്‍ക്കങ്ങളില്‍ ഇന്ത്യയില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.