നരകം ഇല്ല എന്ന മാര്‍പ്പാപ്പയുടെ പരാമര്‍ശം ; വിശദീകരണവുമായി വത്തിക്കാന്‍ രംഗത്ത്

റോം: നരകം എന്നൊന്ന് ഇല്ല എന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി വത്തിക്കാന്‍ രംഗത്ത്. നരകം ഇല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് വത്തിക്കാന്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഇറ്റലിയിലെ ‘ല റിപ്പബ്ലിക്ക’ എന്ന പത്രത്തില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പോപ്പിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചത്. നരകം എന്നത് യഥാര്‍ഥത്തില്‍ ഇല്ല എന്ന് പോപ്പ് പറഞ്ഞതായാണ് അഭിമുഖത്തില്‍ പറയുന്നത്. വളരെപ്പെട്ടെന്നുതന്നെ പോപ്പിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയും ചെയ്തു.

സംഭവം വിവാദമായതിനു തൊട്ടുപിന്നാലെയാണ് വത്തിക്കാന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇങ്ങനെയൊരു അഭിപ്രായം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നും പോപ്പിനെ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നുമായിരുന്നു വത്തിക്കാന്റെ ആരോപണം. പോപ്പുമായി നടത്തിയത് ഒരു അഭിമുഖം ആയിരുന്നില്ല. പോപ്പുമായി ഇടതുപക്ഷ പത്രപ്രവര്‍ത്തകനായ യുജേനിയോ സ്‌കാല്‍ഫാരി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയായിരുന്നെന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ലേഖനം മാത്രമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും വത്തിക്കാന്റെ പ്രസ്താവന. മരണശേഷം പാപികളുടെ ആത്മാവ് എവിടേക്കാണ് പോവുക’ എന്ന ചോദ്യത്തിന് ‘പാപികളുടെ ആത്മാക്കള്‍ ശിക്ഷിക്കപ്പെടില്ല. പശ്ചാത്തപിക്കുന്നതോടെ അവരോട് ദൈവം ക്ഷമിക്കും. അവര്‍ ഒരിക്കലും നരകത്തില്‍ പതിക്കില്ല. നരകം എന്നൊന്ന് ഇല്ല’- എന്ന് മാര്‍പാപ്പ മറുപടി പറഞ്ഞു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നരകം ഉണ്ട് എന്ന് തന്നെയാണ് വത്തിക്കാന്റെ വാദം.