അരുണാചല്‍ പ്രദേശില്‍ പിടിമുറുക്കി ചൈന ; മൊബൈല്‍ ഫോണുകളില്‍ ചൈനീസ് സന്ദേശങ്ങള്‍ ലഭ്യമായി തുടങ്ങി

അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കൈ കടത്തി ചൈന. ഇതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈലില്‍ വെല്‍ക്കം ടു ചൈന സന്ദേശവും, മന്‍ഡാരിന്‍ ഭാഷയിലെ വിവരണവും ഉപഭോക്താക്കള്‍ക്ക് ചൈന ലഭ്യമാക്കിതുടങ്ങി. അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള ചെറിയ പാതയിലൂടെ യാത്രചെയ്യുമ്പോഴാണ് പോപ്പ് അലര്‍ട്ടിലൂടെ ചൈനീസ് മൈബൈല്‍ ബന്ധങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ലഭ്യമാകുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഫുള്‍ റെയ്ഞ്ചിലാണ് ചൈനീസ് മൊബൈല്‍ ലഭ്യമാകുന്നത്. ഫോണില്‍ മന്‍ഡാരിന്‍ ഭാഷയും ബെയ്ജിങ് സമയവും പ്രത്യക്ഷമാവും.

മാത്രമല്ല അതിര്‍ത്തി പ്രദേശത്തിനോട് ചേര്‍ന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വലിയ മൂന്ന് നില കെട്ടിടവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇവിടങ്ങളില്‍ ശരിയായ റോഡുകളോ, മൊബൈല്‍ റേയ്‌ഞ്ചോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് സ്ഥലത്ത് റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ചൈന പിടിമുറുക്കിയിരിക്കുന്നത്. നിലവിലുള്ള റോഡ് തകര്‍ന്നാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് സ്ഥലത്ത് പ്രവേശിക്കാന്‍ പോലും കഴിയില്ല എന്ന സ്ഥിതിയാണ് ഇപ്പോള്‍. റോഡുകളും, പാലങ്ങളും ഇല്ലാത്തതാണ് സൈന്യം ഇവിടെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ജോലിക്കിടെ സൈനികന് പരിക്കേറ്റാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഇവിടെ സൌകര്യം ഇല്ല.