ആ ക്യാച്ചുകള്‍ ഇനി ഔട്ട്‌ അല്ല ; ബൌണ്ടറി ലൈന്‍ ക്യാച്ചുകള്‍ക്ക് നിയന്ത്രണം

ബൌണ്ടറി ലൈനില്‍ ഫീല്‍ഡറുടെ കഴിവ് തെളിയിക്കുന്ന ക്യാച്ചുകള്‍ക്ക് തടയിട്ട് ഐ സി സി. ക്രിക്കറ്റിലെ മനോഹരമായ കാഴ്ച്ചയാണ് ബൗണ്ടറി ലൈനിനരികിന് തൊട്ടടുത്ത് നിന്നുള്ള ക്യാച്ചുകള്‍. ഫീല്‍ഡര്‍ ബൗണ്ടറിലെ ലൈനിനപ്പുറത്തേക്ക് വീഴുന്നതിന് മുമ്പ് വായുവിലേക്ക് എറിഞ്ഞ് വീണ്ടും പിടിക്കുന്ന ക്യാച്ചുകള്‍ അതിമനോഹരവുമാണ്. കുട്ടി ക്രിക്കറ്റിലാണ് ഈ ക്യാച്ചുകള്‍ കൂടുതലും കാണാറ്. പ്രത്യേകിച്ച് ഐ.പി.എല്‍ പോലുള്ള ടിട്വന്റി ടൂര്‍ണമെന്റുകളില്‍. എന്നാല്‍ ഐ.സി.സി ക്യാച്ചില്‍ പരിഷ്‌കരിച്ച നിയമമാണ് ഇപ്പോള്‍ ഈ മനോഹര കാഴ്ച്ചയുടെ വില്ലനായിരിക്കുന്നത്. ഇത്തരം ക്യാച്ചുകള്‍ സിക്‌സ് ആയിട്ടാകും ഇനി കണക്കാക്കുക.

ഫീല്‍ഡര്‍ ബൗണ്ടറി ലൈനിന് പുറത്തുപോകാതെ അകത്തു നിന്നു തന്നെ വേണം പന്ത് പിടിച്ചെടുക്കാന്‍. അങ്ങനെയെങ്കില്‍ മാത്രമേ അത് ക്യാച്ചായി കണക്കാക്കൂ. ഇനി പന്ത് തൊട്ട ഫീല്‍ഡര്‍ ബൗണ്ടറി ലൈനിന് പുറത്തുള്ള എന്തെങ്കിലും വസ്തുവോ മറ്റൊരു കളിക്കാരനെയോ തൊട്ടാലും സിക്‌സായി കണക്കാക്കും. അതേസമയം പന്ത് മറ്റൊരു താരത്തിന് നേരെ തട്ടിത്തെറിപ്പിച്ച് ബൗണ്ടറിയിലേക്ക് വീഴുകയും പന്ത് ആ താരം പിടിക്കുകയും ചെയ്താല്‍ ഔട്ടായി കണക്കാക്കും. കടുത്ത നിരാശയാണ് ആരാധകര്‍ക്ക് ഇതോടെ ഉണ്ടായിരിക്കുന്നത്. അതേസമയം ഐ.സി.സി ഒക്ടോബറില്‍ പുറത്തിറക്കിയ ഈ പരിഷ്‌കാരത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.