വീണ്ടും കസ്റ്റഡി മരണം ; വരാപ്പുഴയില്‍ വീട് ആക്രമിച്ചകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

വരാപ്പുഴയില്‍ വീട് ആക്രമിച്ചകേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. കൊച്ചി വരാപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം സ്വദേശി ശ്രീജിത്ത് ആണ് കസ്റ്റഡിയില്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീജിത്ത് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം ചിട്ടിത്തറ വീട്ടില്‍ വാസുദേവന്‍ (54) വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു.

മത്സ്യതൊഴിലാളിയായ വാസുദേവന്റെ അനുജന്‍ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്റെ മകന്‍ വിനീഷും കൂടി സുമേഷിന്റെ വീട്ടില്‍ ചെന്നു. ഈ സമയത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നു നടന്ന അടിപിടിയില്‍ സുമേഷിന്റെ കൈയ്ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ മനംനൊന്ത് വാസുദേവന്‍ പിന്നീട് ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.