ബാര്‍ കോഴ കേസ് കോടതിയില്‍ ; കക്ഷിചേര്‍ന്ന ഇടതുനേതാക്കളുടെ നിലപാട് നിർണായകം

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സിന്റെ മൂന്നാമത്ത റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. വിഎസ് അച്യുതാനന്ദനും വൈക്കം വിശ്വനും വിഎസ് സുനില്‍കുമാറും ഉള്‍പ്പെട്ട ഇടത് നേതാക്കളും ബിജെപി എംപി വി.മുരളിധരനും ബാറുടമ ബിജുരമേശും അടക്കം പത്ത് പേര്‍ നേരത്തെ തന്നെ വിജിലന്‍സ് റിപ്പോട്ടിനെതിരെ കക്ഷിചേര്‍ന്നിരുന്നു. അതേസമയം കേസില്‍ നേരത്തെ കക്ഷിചേര്‍ന്ന ഇടതുനേതാക്കളുടെ നിലപാട് ഏറെ നിര്‍ണായകമായിരിക്കും.

മാണിയും ഇടതിനോട് അടക്കുന്ന സൂചനകള്‍ക്കിടെ നേതാക്കളുടെ പുതിയ നിലപാട് ഏറെ പ്രധാനമാണ്. മന്ത്രിയായത് കൊണ്ട് കേസുമായി മുന്നോട്ട് പോകാനാകില്ലെന്നും ഉചിതമായ തീരുമാനം പാര്‍ട്ടി എടുക്കണം എന്നാവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ സിപിഐ നേതൃത്വത്തിന് കത്ത് നല്‍കി. കോടതിയില്‍ ആര് ഹാജരാകണം എന്നത് സംബന്ധിച്ച് വിജിലന്‍സില്‍ തര്‍ക്കമുണ്ട്.മാണിക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ നിലപാടെടുത്ത സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ ഹാജരായേക്കുമെന്ന സൂചനയുണ്ട്. വിജിലന്‍സ് നിയമോപദേശകന്‍ അഗസ്റ്റിനോട് ഹാജരാകാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം.