കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ കുതിപ്പ് തുടരുന്നു ; സിന്ധുവും സൈനയും നേര്‍ക്കുനേര്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മികച്ച പ്രകടനം തുടരുന്നു . ഗെയിംസിന്‍റെ പത്താം ദിനമായ ശനിയാഴ്ച ബോക്‌സിങ് റിങ്ങില്‍ മേരികോം സ്വര്‍ണം നേടിയതിന് പിന്നാലെ 52 കിലോ വിഭാഗം ബോക്‌സിങ്ങിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും സ്വര്‍ണം ഇന്ത്യക്ക്. ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെയാണ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്പുതിന്റെ സ്വര്‍ണ നേട്ടം. 52 കിലോ ഗ്രാം ബോക്‌സിങ്ങില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണമണിഞ്ഞതോടെ പതിനൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണം 20 ആയി.

അതേസമയം വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ
സിന്ധുവും സൈനയും നേര്‍ക്കുനേര്‍ എത്തി. ആദ്യ സെമിയില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ അടിയറവ് പറയിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. ഇതോടെ വനിത സിംഗിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ഉറപ്പായി. നിലവില്‍ 20 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവും സഹിതം 47 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 69 സ്വര്‍ണവും 51 വെള്ളിയും 55 വെങ്കലവുമുള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 34 സ്വര്‍ണവും 35 വെള്ളിയും 37 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.