കണക്കു ചെയ്യാത്തതിന് വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി അധ്യാപകന്‍

മഹാരാഷ്ട്രയിലെ കുര്‍ജാത് ഉപജില്ലയില്‍ പെട്ട പിംപാല്‍ഗോണ്‍ ഗ്രാമത്തിലെ സില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രോഹന്‍ എന്ന കുട്ടിയാണ് അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. ക്ലാസ് നടക്കുന്നതിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് കണക്ക് ചെയ്യാന്‍ നല്‍കിയത്. എന്നാല്‍ രോഹന് കണക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അദ്ധ്യാപകന്‍ കുട്ടിയോട് ഇതിനെ പറ്റി തിരക്കി എന്നാല്‍ മറുപടി പറയാതെ ഭയന്ന് നിന്ന കുട്ടിയുടെ തൊണ്ടയിലേക്ക് അയാള്‍ കൈയ്യിലിരുന്ന ചൂരല്‍ കുത്തിയിറക്കുകയായിരുന്നു. ശ്വാസ നാളത്തിനും, അന്ന നളത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടി ശ്വാസം കിട്ടാതെ ക്ലാസില്‍ വീഴുകയായിരുന്നു.

ഇതുകണ്ടു പേടിച്ചുവിറച്ച മറ്റു കുട്ടികള്‍ ക്ലാസിന് പുറത്തേക്ക് ഓടിയതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദ്യാര്‍ഥിയെ പുണെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.