യു പിയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു ; കനത്ത സംഘര്‍ഷം

കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നാലെ രാജ്യത്ത് കൊച്ചു കുഞ്ഞുങ്ങളുടെ നേര്‍ക്കുള്ള പീഡനങ്ങള്‍ നിരന്തരം ഉണ്ടാകുന്നു. അവസാനമായി ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച്ചയാണ് കിട്ടിയത്. കല്യാണവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിയെടുത്ത പ്രതി കുട്ടിയുമായി അല്‍പം അകലെയുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലെത്തുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയെ കാണാതെ സമീപവാസികള്‍ പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിക്കുന്നത്. സംഭവത്തില്‍ ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹത്തിനു സമീപം മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.