വാട്സ് ആപ്പ് ഹര്‍ത്താലിന് പിന്നിലെ അക്രമം ; തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കും

മലപ്പുറം : കത്വവയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ചും അതിനു പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ചും പ്രത്യേക അന്വേഷണം നടത്തും. ഇതിനായി ഡിജിപി അന്വേഷണ സംഘം രൂപീകരിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മാധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്‌തോയെന്ന കാര്യവും അന്വേഷിക്കും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹര്‍ത്താല്‍ അരങ്ങേറിയത്. ഹര്‍ത്താലിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നു.

മലപ്പുറത്ത് മാത്രം 130 പേരെയാണ് അക്രമസംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തത്. 60ല്‍ അധികം കേസുകളും രജിസ്റ്റര്‍ ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിലേതുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചേര്‍ത്താണ് അന്വേഷണസംഘം രൂപീകരിച്ചത്. വാട്‌സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ട ഉണ്ടായിരുന്നോയെന്നും അന്വേഷിക്കും. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങള്‍ തടയാന്‍ പോലീസ് പരാജയപ്പെട്ടുവെന്ന പരാതികള്‍ നിരവധി സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്.